International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
International
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
International
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
International
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 70,000ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയി ഉയർന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറിൽ ഗാസ മുനമ്പിലെ ആശുപത്രികളിൽ രണ്ട് മൃതദേഹങ്ങൾ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 354 പലസ്തീനികൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഹമാസ് 20 ബന്ദികളെയും 28 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ഇതിനുപകരമായി ഇസ്രയേൽ ബന്ദികളാക്കിയിരുന്ന 2,000 പലസ്തീനികളെ മോചിപ്പിക്കുകയും നൂറുകണക്കിന് മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
International
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ചൈന വൻതോതിൽ സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാസങ്ങളോളം കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അനശ്ചിതത്വത്തിലായിരുന്നു.
യുഎസിൽ നിന്നുള്ള സോയാബീന് കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. ഇറക്കുമതി തീരുവയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വാങ്ങാൻ ചൈന തയാറായിരുന്നില്ല.
ഇതേ തുടർന്ന് അമേരിക്കൻ കര്ഷകര്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതായി ട്രംപ് അറിയിച്ചിരുന്നു.
മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന് സോയാബീന് ചൈന വാങ്ങുന്നത്. കയറ്റുമതി വീണ്ടും ആരംഭിച്ചതോടെ നഷ്ടം ഒരു പരിധി വരെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ കർഷകർ.
.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
വത്തിക്കാൻ: ആര്, എപ്പോൾ, എങ്ങനെ ഒരു രാജ്യത്തേക്കു പ്രവേശിക്കണമെന്നു തീരുമാനിക്കാൻ ഒാരോ രാജ്യത്തിനും അവകാശമുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.
ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.
കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയുക്ത മേയർക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപിന്റെ മകൻ എറിക് ട്രംപ്.
സൊഹ്റാൻ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നതായും ന്യൂയോർക്ക് നഗരം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് എറിക് മംദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെയും ഇന്ത്യക്കാരെയും വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആണ് മംദാനിയെന്നും എറിക് ആരോപിച്ചു. അമേരിക്കയിലെ നഗരങ്ങൾ ഇപ്പോൾ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്നും എറിക് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: സൊഹ്റാൻ മംദാനി-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ട്രംപ് കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ കൂടിക്കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.
International
ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.
International
ന്യൂയോർക്ക്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ വൈറ്റ് ഹൗസിൽ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദർശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. പ്രധാന സൈനിക - വ്യാപാര കരാറുകൾ എന്നിവ സന്ദർശനത്തിന്റെ ഭാഗമാകും. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.